Pages

17 March 2012

ഉല്‍പ്പാദനമാന്ദ്യത്തിന് പരിഹാരമില്ല

ഡോ. ടി എം തോമസ് ഐസക്
രാഷ്ട്രം ഇന്ന് നേരിടുന്ന ഏറ്റവും വലിയ മൂന്ന് സാമ്പത്തികപ്രശ്നങ്ങള്‍ ഇവയാണ്. 1) വിലക്കയറ്റം. 2) തൊഴിലില്ലായ്മ. 3) പെരുകുന്ന വിദേശ വ്യാപാരകമ്മി. ഇവ മൂന്നിനും പ്രണബ് മുഖര്‍ജിയുടെ ബജറ്റില്‍ ലവലേശം പരിഹാരമില്ല. വിലക്കയറ്റം രൂക്ഷമാക്കുന്ന നടപടികളാണ് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. പെട്രോളിയം സബ്സിഡി 25000 കോടിയും വളം സബ്സിഡി 6000 കോടിയും കുറച്ചിരിക്കുന്നു. ഇവയുടെ വിലവര്‍ധന ഉറപ്പായി. റേഷന്‍ കടകളിലൂടെ അരിയും മറ്റും സാധാരണക്കാര്‍ക്ക് നിയന്ത്രിതവിലയ്ക്ക് വിതരണം ചെയ്യുന്നതിനുപകരം പാവങ്ങള്‍ക്ക് സബ്സിഡി പണമായി നല്‍കാന്‍ പോവുകയാണ്. ഇഷ്ടമുള്ള വിലയ്ക്ക് പൊതുകമ്പോളത്തില്‍നിന്ന് വാങ്ങാം.

വളത്തിനും പാചകവാതകത്തിനും ഈ വര്‍ഷംമുതല്‍ നടപ്പാക്കിത്തുടങ്ങും. റേഷന്‍ വിതരണത്തിന് ഈ പുതിയ സമ്പ്രദായം ആധാര്‍ കണക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നടപ്പാക്കാനാകുമെന്നാണ് പറയുന്നത്. ഊഹക്കച്ചവടത്തിനുമേലുണ്ടായിരുന്ന നാമമാത്രമായ നികുതി വെട്ടിക്കുറച്ചിരിക്കുകയാണ്. അതേസമയം സേവനനികുതിയും എക്സൈസ് നികുതിയും പരക്കെ ഉയര്‍ന്നിരിക്കുന്നു. ഇന്ത്യയിലെ വിലക്കയറ്റത്തിന് പ്രധാനകാരണം ഊഹക്കച്ചവടമാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. പ്രത്യക്ഷ നികുതിയില്‍ 4500 കോടി വേണ്ടെന്നുവച്ചിരിക്കുന്നു. കോര്‍പറേറ്റുകളില്‍നിന്ന് നികുതി പിരിക്കാന്‍ തയ്യാറല്ല. കള്ളപ്പണത്തില്‍നിന്ന് ഒരു തുകയും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. അതേസമയം പൊതുമേഖലാ ഓഹരിവില്‍പ്പനയിലൂടെ 30,000 കോടി സമാഹരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പണക്കാരുടെ കൈയില്‍നിന്ന് പ്രത്യക്ഷനികുതി വഴിയും കള്ളപ്പണം പിടിച്ചെടുക്കല്‍വഴിയും വരുമാനം സമാഹരിക്കുന്നതിനുപകരം വിലക്കയറ്റം സൃഷ്ടിക്കുന്ന പരോക്ഷ നികുതികളെയാണ് ആശ്രയിക്കുന്നത്.

ആഡംബരവസ്തുക്കളുടെമേലുള്ള എക്സൈസ് നികുതി വര്‍ധിപ്പിക്കുന്നതില്‍ എതിര്‍പ്പില്ല. പക്ഷേ, സേവന നികുതിയും മറ്റും പൊതുവില്‍ ഉയര്‍ത്തിയിരിക്കുകയാണ്. മൊത്തം സര്‍ക്കാര്‍ചെലവ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനംമാത്രമാണ് വര്‍ധിക്കുന്നത്. 6.9 ശതമാനം മാത്രമുള്ള വളര്‍ച്ചയില്‍നിന്ന് സമ്പദ്ഘടനയെ കരകയറ്റാന്‍ ഈ വര്‍ധന അപര്യാപ്തമാണ്. സാമ്പത്തികവളര്‍ച്ച 6.7 ശതമാനമായി ഇടിഞ്ഞ 2008-09ല്‍ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കാന്‍ എടുത്ത നടപടികളും ഇപ്പോള്‍ സ്വീകരിച്ച നടപടികളും താരതമ്യപ്പെടുത്തിയാല്‍ ഉല്‍പ്പാദനമാന്ദ്യത്തിന് പരിഹാരം ഈ ബജറ്റിലില്ല എന്ന് വ്യക്തമാണ്. രാജ്യത്തിന്റെ അടവുശിഷ്ട കമ്മി ദേശീയവരുമാനത്തിന്റെ 3.6 ശതമാനമായിട്ടുണ്ട്. ഇത് സാധാരണനിലയുടെ ഇരട്ടിയാണ്. ഈ പശ്ചാത്തലത്തില്‍ വിദേശവിനിമയക്കുഴപ്പം ഒഴിവാക്കുന്നതിന് ബജറ്റ് കാണുന്ന ഒറ്റമൂലി വിദേശമൂലധനത്തെ കൂടുതല്‍ ആകര്‍ഷിക്കുകയാണ്. ഇതിനുവേണ്ടിയുള്ള ഉദാരവല്‍ക്കരണ നടപടികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നടപടികള്‍ രാഷ്ട്രത്തിന്റെ സ്വാശ്രയത്വത്തെ തുരങ്കംവയ്ക്കുകയും വിദേശമൂലധനത്തിന്മേലുള്ള ആശ്രിതത്വം വര്‍ധിപ്പിക്കുകയുംചെയ്യും.

No comments:

Post a Comment